തിരുവനന്തപുരം: കേരളാ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം പോളിംഗ് നടന്നത് 1960 ലാണ്. ആ തെരഞ്ഞെടുപ്പിൽ 85.72 ശതമാനം ആളുകളാണ് വോട്ടവകാശം രേഖപ്പെടുത്തിയത്.
126 നിയമസഭാ സീറ്റുകളിലേക്ക് 312 പേരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 96,04,331 വോട്ടർമാർക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇതിൽ 82,32572 പേർ വോട്ട് രേഖപ്പെടുത്തി.
80 ശതമാനത്തിൽ കൂടുതൽ വോട്ട് നിയമസഭയിൽ രേഖപ്പെടുത്തിയത് പിന്നീട് ഒരുവട്ടം കൂടി മാത്രമാണ്. 1987-ൽ 80.54 ശതമാനമായിരുന്നു പോളിംഗ്. 140 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെ മത്സരിക്കാനായി രംഗത്തുണ്ടായിരുന്നത് 1254 സ്ഥാനാർഥികളായിരുന്നു. സംസ്ഥാനത്ത് ആ വർഷം 1,59,50,019 പേർക്കായിരുന്നു വോട്ടിംഗിന് അർഹതയുണ്ടായിരുന്നത്. ഇവരിൽ 1,28,46,689 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള സ്ഥാനാർഥികളുടെ കണക്ക് പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ പേർ മത്സര രംഗത്തുണ്ടായതും 1987 ലെ തെരഞ്ഞെടുപ്പിലായിരുന്നു. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് 1957 ലെ തെരഞ്ഞെടുപ്പിലാണ് 126 മണ്ഡലങ്ങളിലേക്ക് ആയിരുന്നു ആ തവണ തെരഞ്ഞെടുപ്പ് നടന്നത്.
89,13,247 പേർക്ക് വോട്ടവകാശമുണ്ടായിരുന്ന 57 ലെ തെരഞ്ഞെടുപ്പിൽ 58,37,577 പേരാണ് വോട്ട് ചെയ്തത്. 65.49 ശതമാനമായിരുന്നു പോളിംഗ്.
സംസ്ഥാനത്തെ 1957 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുന്പോൾ ഒരു വട്ടം മാത്രമാണ് 70 ശതമാനത്തിൽ താഴെ പോളിംഗ് നടന്നത്. 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് കൂടുതൽ തവണയും പോളിംഗ് ശതമാനം. 80 ശതമാനമോ അതിൽ കൂടുതലോ പോളിംഗ് നടന്നത് രണ്ടു തവണയും.
ഏറ്റവും ഒടുവിൽ 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 76 ശതമാനമായിരുന്നു പോളിംഗ്. 2,75,03,768 വോട്ടർമാരിൽ 2,09,03,230 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ആകെ സ്ഥാനാർഥികൽ 957 പേരായിരുന്നു. ഇത്തവണ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ നാളെ പത്രിക പിൻവലിക്കുന്നതോടെ സ്ഥാനാർഥികളുടെ എണ്ണം സംബന്ധിച്ച് അന്തിമ ചിത്രം തെളിയും.